സാഗരിക..........
കടലെന്നും അവളിൽ ഉത്സാഹം നിറച്ചിരുന്നു...ജീവൻ നിറച്ചിരുന്നു ... . തിരകളെണ്ണി..കടലിരമ്പത്തിനൊപ്പം തന്റെ ജീവിതത്തിൻറെ ഈണങ്ങൾ കോർത്തിണക്കി മതിമറന്നവളിരിക്കുന്നതും, ചിലപ്പോൾ തിരകൾക്ക് മീതെ പറക്കുന്ന പറവകളിലൊന്നായി മാറുന്നതും എനിക്ക് കൗതുകമായിരുന്നു .കാഴ്ചകളെ നിശ്ചലമാക്കി ചില്ലിട്ടുവെയ്ക്കുംപോലെ ,അവളിലെ ഓരോ മാറ്റങ്ങളെയും നിശ്ചലമാക്കി ഞാൻ മനസ്സിൽ സൂക്ഷിച്ചു.ചിരിമാഞ്ഞ മുഖവുമായി അവളെ കണ്ടിട്ടില്ല... .പറയത്തക്ക സങ്കടങ്ങളുള്ളതായി അറിയുകയുമില്ല .മേഘങ്ങൾ നിലാവിനെ മറയ്ക്കും പോലെ അവളെന്ന പ്രകാശത്തെ മറയ്ക്കുവാനാരോ ശ്രമിക്കുന്നതായി എനിക്ക്തോന്നിയിട്ടുണ്ട്........ഒരു പക്ഷെ അത് വെറും തോന്നലായിരുന്നിരിക്കാം ...........ഈ ഒരു ഭാവമാറ്റം ഞാൻ അവളിൽ ശ്രദ്ധിച്ചത് കൂട്ടുകാരൊത്ത് ക്ഷീണം മറക്കാൻ കടല്ക്കാഴ്ച്ചകളിൽ ചേക്കേറുന്ന ദിനങ്ങളിലൊന്നിലാണ്........മറ്റാരെങ്കിലും അത് ശ്രദ്ധിച്ചിരുന്നുവോ എന്നെനിക്കറിയില്ല .....പക്ഷെ ഒരു കാര്യം ഇന്നെനിക്കുറപ്പാണ്..കടലിനോടു പങ്കുവെയ്ക്കുവാൻ അവൾക്ക് പ്രണയവും ആഹ്ലാദവും പരിഭവങ്ങളും നിറഞ്ഞ കഥകളുണ്ടായിരുന്നു...അവൾ ഓരോ തിരയോടും ഓരോ രഹസ്യം പറയുമായിരുന്നു ... .ഒരു പക്ഷെ ആ ആഴങ്ങളിൽ അവൾക്കു മാത്രം പരിചിതനായ ഒരു സുഹൃത്ത് ഉണ്ടായിരുന്നിരിക്കാം ......
അവളുടെ കണ്ണുകളിൽ അപൂർണമായ ഒരു ശില്പത്തിന്റെ പ്രതിഫലനം ഞാൻ പലപ്പോഴും തിരിച്ചറിഞ്ഞു .മണൽത്തരികളിൽ അവളുടെ മൃദുവിരലുകൾ കോറിയിട്ട കവിതകൾ ഒരു മാത്ര കൊണ്ട് തിരമാലകൈകൾ മായിച്ചുകളഞ്ഞു ,ഒരു പിണക്കത്തിന്റെ കാട്ടിക്കൂട്ടലുകൾ പോലെ ......ആ നാലുവരിക്കവിതകൾ അവനോടുള്ള ചോദ്യങ്ങൾ ആയിരുന്നിരിക്കണം.....തന്റെ ഹൃത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന ശില്പത്തി ന് രൂപം നൽകി... മോക്ഷം കൊടുക്കുവാനായി.. മെനഞ്ഞെടുത്ത ചോദ്യങ്ങൾ ....എന്നാൽ അവൾക്ക് മറുപടികൾ ലഭിച്ചില്ല... .അപൂർണതയാൽ വെന്തുരുകുന്ന ആ രൂപം അവളുടെ കണ്ണുകളിൽ നിന്നും ചുട്ടുപഴുത്ത കണ്ണുനീരായിപുറത്തേക്കൊഴുകി കടലിനോടു ചേർന്നു ......
ഇന്നിവിടെ ഏകനായി നിൽക്കുമ്പോൾ ,അവസാനമായി എല്ലാവെരുമൊന്നിച്ച് ഈ തീരത്ത് നിന്നതോർക്കുന്നു... , മൂന്നാംപക്കം പതിമാഞ്ഞ പുഞ്ചിരിയുടെ നനവുള്ള മുഖവും ,ഒരു അമൂല്യമായ സമ്മാനം പോലെ കൈകളിൽ ചുരുട്ടിപിടിച്ച മുത്തുമായി ....അവളെ തിരകൾ തിരികെയെത്തിച്ചു ......ആരോടും പറയാതെ , ആരെയും അറിയിക്കാതെ...മുത്തുകളുടെയും..ചിപ്പികളുടെയും രാജകുമാരനെ ഒരു നോക്ക് കാണുവാൻ പോയതാവണമവൾ....ഉരുകിത്തീ രുന്നതിന് മുൻപ് തന്റെ ഉള്ളിലെ അവന്റെ ശില്പം പൂർണമാക്കുവാൻ .......








