
തട്ടമിട്ട്, കാലുകൾ കൂടി മൂടി മറച്ച്, വിളറിയ വെളുപ്പുള്ള കൈവിരലുകളും,ചുവന്നു തുടുത്ത കവിളുകളും മാത്രം പുറത്തുകാട്ടി നടന്ന എന്റെ കൂട്ടുകാരി.....സുഹറ. സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും കോട്ടകൾ തീർത്തു നടന്നവരിൽ ഒരുവൾ. ഉപ്പയുടെ വാക്കുകൾ കേട്ട്, നോമ്പുകൾ നോക്കി, ആചാരങ്ങൾക്കൊപ്പം ജീവിച്ച പെൺകുട്ടി. ഉന്നക്കായയും ബിരിയാണിയും ഞങ്ങൾക്കായി കൊണ്ടു വന്നവൾ. ഫിസിക്സിനെപ്പറ്റിയും മാത്സിനേപ്പറ്റിയും വാതോരാതെ സംസാരിച്ചിരുന്നവൾ. ഭാവിയിൽ ഒരു വലിയ ശാസ്ത്രഞയായി പേരെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചവൾ.
ഞങ്ങളുടെ സ്കൂൾപഠനം കഴിഞ്ഞ് ഏകദേശം ആറുവർഷങ്ങൾക്കുശേഷമാണ് യാദൃശ്ചികമായി അവളെ എയർപോർട്ടിൽവെച്ച് കണ്ടുമുട്ടിയത്. പർദ്ദയിൽമൂടിനിന്നിരുന്ന അവളെ ഞാൻ ശ്രദ്ധിച്ചില്ല. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ, ദൈവത്തിന്റെ വികൃതികളിൽ അധിക രൂപമാറ്റമില്ലാത്ത എന്നെ അവൾ തിരിച്ചറിഞ്ഞ് ഓടി അടുത്തുവന്നു. ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അവളുടെ കൈയിലിരുന്ന കുഞ്ഞും എന്നേനോക്കി പുഞ്ചിരിച്ചു. തട്ടമിട്ട് നാണത്തോടെ അവളുടെ കൈയിൽതൂങ്ങിനിന്നിരുന്ന കുഞ്ഞുമാലാഖ എന്നെ ഇടക്കിടെ ഒളിഞ്ഞു നോക്കികൊണ്ടിരുന്നു. എന്റെ കണ്ണും മനസ്സും ഒരു നിമിഷം സുഹറയിൽ തന്നെ ഉറച്ചുനിന്നു. പഴയ ഒന്നാംറാങ്കുകാരിയുടെ പ്രസരിപ്പോ, എന്തെങ്കിലുംഒ ക്കെ എന്റെ നാടിനുവേണ്ടി കണ്ടുപിടിക്കും എന്നു ശക്തമായി പറഞ്ഞിരുന്ന ആ ഭാവി ശാസ്ത്രജ്ഞയുടെ ചുറുചുറുക്കോ ഒന്നുമില്ലാത്ത അവളുടെ കണ്ണുകളിൽ മറ്റൊരു ജീവിതസത്യത്തിന്റെ തിളക്കം ഞാൻ കണ്ടു. ഒരു ഭാര്യയുടേ, അമ്മയുടെ, മാത്രം ഭാവമുള്ള, സ്വരമുള്ള സുഹറ, സ്വപ്നങ്ങളേക്കാൾ യാഥാർഥ്യങ്ങളേ ഉൾക്കൊള്ളുന്ന സുഹ്റ. എന്തൊക്കെയോ എന്നോടവൾ ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി പറയുമ്പോഴും അപ്രതീക്ഷിത രൂപഭാവങ്ങളുള്ള സുഹറയ്ക്കു മുന്നിൽ അവളോടുള്ള എന്റെ ചോദ്യങ്ങളെല്ലാം ഒരു വിമ്മിഷ്ടമായ് എന്നിൽ തങ്ങിനിന്നു. എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ അവൾ എന്റെ ചോദ്യങ്ങൾക്കല്ലാം ഉത്തരം നൽകി.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സുഹറ അവളുടെ ആഗ്രഹം പോലെതെന്നെ Bscക്കു ചേർന്നു. എന്നാൽ ആറുമാസത്തെ ആയുസ്സുമാത്രമേ ആ കോളേജ് ജീവിതത്തന് ഉണ്ടായിരുന്നുള്ളൂ. കുടുംബം, സൗന്ദര്യം, ജോലി, എല്ലാംകൊണ്ടും സമ്പന്നനായ ഒരു ദുബായ്കാരൻ അവളെ പെണ്ണുകാണാനെത്തി. ഇതിനേക്കാൾ നല്ലൊരു ബന്ധം തന്റെ കുടുംബത്തിനോ മകൾക്കോ കിനാവ് കാണുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആ ഉപ്പ, പാവം സുഹറയുടെ സ്വപ്നങ്ങളെ കണ്ടതേയില്ല.... പ്രൗഢിയും പത്രാസ്സുമുള്ള, ആചാരങ്ങൾ ദൃഢമായി പാലിച്ചിരുന്ന ആ കുടുംബത്തിൽ അവളുടെ ആഗ്രഹങ്ങൾക്കോ വാക്കിനോ പ്രസക്തി ഉണ്ടായിരുന്നില്ല.... മേനിനിറയെ പൊന്നിന്റേയും പട്ടിന്റേയും തിളക്കം നിറഞ്ഞപ്പോൾ അത്തറിന്റെ മണം പടർന്നപ്പോൾ, ഉപ്പയുടെ വാക്കിനെ എതിർക്കാനറിയാത്ത, അതിഷ്ടപ്പെടാത്ത അവൾ അവളുടെ കിനാവുകളിലെ ഉയരങ്ങളിലുള്ള.... നക്ഷത്രത്തിളക്കമുള്ള...ആ ലോകവുമായുള്ള ബന്ധം മുറിച്ചുമാറ്റിയതാവാം. ഒരുപക്ഷേ ആ കിനാവുകൾ ചുട്ടുപഴുത്തപ്പോൾ ഹൃദയത്തിനുള്ളിൽത്തന്നെ ഒരു മുറിവുണ്ടാക്കി അവയെ മൂടിയതാവാം...

ഇന്നവളുടെ മുഖത്ത് സന്തോഷത്തിന്റേ ഇതളുകൾ മാത്രമേ കാണുവാനുള്ളൂ. ആ ഹൃദയത്തിനുള്ളിലെ മുറിവുണക്കാൻ സ്നേഹനിധിയായ ഭർത്താവിനും അവൾ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ആ കുഞ്ഞുങ്ങൾക്കും കഴിയുന്നുണ്ടാവും.. എനിക്കാറിയാവുന്ന സുഹറ അല്ല ഇന്നവൾ. ദുബായ് ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും മാത്രം സംസാരിക്കാനറിയാവുന്ന തികഞ്ഞൊരു വീട്ടമ്മ. ജീവിതത്തിന്റെ ഗതി ഈശ്വരന്റെ ചിന്തകൾക്കും ഇഷ്ടങ്ങൾക്കുമൊപ്പം മാറിമറിയുമെന്ന് തോന്നിയ നിമിഷം... എനിക്കു പരിചയമുള്ള എന്റെ പഴയ സുഹറ ആ തട്ടത്തിനുള്ളിൽ എവിടെയോ എവിടെയൊ എനിക്കു മുഖം തരാതെ ഒളിഞ്ഞിരിക്കുന്നുണ്ടോ...?? അതൊ ആ തട്ടത്തിനുള്ളിൽ മറഞ്ഞുമാഞ്ഞു പോയോ......?????







